കോവാക്‌സിന് ഈ ആഴ്ച ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിച്ചേക്കും

ന്യൂഡല്‍ഹി:ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സീനായ കോവാക്‌സിന് ഈ ആഴ്ചയില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നല്‍കിയേക്കും.
വാര്‍ത്താ ഏജന്‍സി എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സീനാണു കോവാക്‌സിന്‍. ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതുമുതല്‍ കോവാക്‌സിനു ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്‌സിനെ ഉടനുള്‍പ്പെടുത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാല്‍ കോവാക്‌സിന്‍ ഡോസ് എടുത്തവര്‍ക്കു സ്വതന്ത്രമായി യാത്ര ചെയ്യാനാകും.

മാത്രമല്ല, രാജ്യത്തെ വാക്‌സിനേഷന്റെ വേഗവും കൂടും. കോവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകള്‍ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒയുടെ അനുമതി.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) വിദഗ്ധ സമിതിക്കു സമര്‍പ്പിച്ച മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണ് കോവാക്‌സിന്റെ ഫലപ്രാപ്തി.

അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീ-സബ്മിഷന്‍ യോഗം ജൂണിലാണ് നടന്നത്. കോവാക്‌സിന്‍ വളരെ മികച്ചതാണ് എന്നാണു ലോകാരോഗ്യ സംഘടനയുടെ വാക്‌സീന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ ഈ മാസമാദ്യം അഭിപ്രായപ്പെട്ടത്.

Exit mobile version