തൊഴിലില്ലായ്മ : ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം

Unemployment | Bignewslive

ന്യൂഡല്‍ഹി : തൊഴിലില്ലായ്മയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് കേരളം. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ) പീരിയോഡിക് ലേബര്‍ഫോഴ്‌സ് സര്‍വേയുടെ 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ ഫലത്തില്‍ 43ശതമാനം യുവജനങ്ങളാണ് കേരളത്തില്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്നത്.

കോവിഡ് വ്യാപനത്തോടെ കേരളത്തിലെ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. 15-29നും ഇടയ്ക്ക് പ്രായമുള്ളവരില്‍ കോവിഡിനുമുമ്പ് 2019 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020ല്‍ ഇതേകാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു മുന്നില്‍,36.3 ശതമാനം. ഇപ്പോഴത്തെ നിരക്കില്‍ 43.9 ശതമാനവുമായി ജമ്മുകശ്മീര്‍ മുന്നിലുണ്ട്.

കേരളത്തില്‍ 15-29 വിഭാഗത്തില്‍ യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്,55.7ശതമാനം. യുവാക്കളിലിത് 37.1 ശതമാനമാണ്. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായിട്ടും ആഴ്ചയില്‍ ഒരു മണിക്കൂര്‍ പോലും തൊഴിലെടുക്കാത്ത അഭ്യസ്തവിദ്യരെയാണ് സര്‍വേ തൊഴിലില്ലാത്തവരായി പരിഗണിക്കുന്നത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്ന് മാസത്തിലൊരിക്കല്‍ വിലയിരുത്തുന്ന സര്‍വേയാണിത്.

2020 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ എല്ലാ പ്രായവിഭാഗങ്ങളിലുമായി കേരളത്തിലെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ 16.7 ശതമാനത്തിലെത്തി. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇത് 27.3 ശതമാനം വരെ കുതിച്ചുയര്‍ന്നെങ്കിലും ഇപ്പോള്‍ കാര്യമായ കുറവുണ്ട്. എല്ലാ പ്രായവിഭാഗങ്ങളും ഒരുമിച്ചെടുക്കുമ്പോഴും രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. 17.8 ശതമാനത്തോടെ ഇതിലും ജമ്മുകശ്മീരാണ് മുന്നില്‍.

തൊഴിലില്ലായ്മ നിരക്കില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഗുജറാത്താണ്. നാല് ശതമാനം പേര്‍ മാത്രമാണ് ഇവിടെ തൊഴിലില്ലായ്മ നേരിടുന്നത്. തമിഴ്‌നാട്ടില്‍ 8.9ഉം കര്‍ണാടകയില്‍ 7.1 ശതമാനവുമാണ്.

Exit mobile version