സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണം; പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ കണ്ടുകെട്ടി

ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ കണ്ടുകെട്ടി. ഹൈദരാബാദിലെ റായദുര്‍ഗാം മേഖലയിലുള്ള ഗസ്റ്റ് ഹൗസാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പ്രഭാസ് ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സെരിലിംഗംപള്ളി തഹസില്‍ദാര്‍ വസുചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നടപടി.

അനധികൃതമായി റായദുര്‍ഗാം മേഖലയില്‍ നിര്‍മ്മിച്ച മുഴുവന്‍ കെട്ടിടങ്ങളും ഇടിച്ചുനിരത്തുമെന്ന് വസുചന്ദ്ര അറിയിച്ചു. സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ 84.3 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഭൂമി തര്‍ക്ക വിഷയത്തില്‍ അനുകൂല വിധിക്കായി ഇരുകൂട്ടരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മൂന്നു മാസം മുന്‍പ് ഈ മേഖല മുഴുവനും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സുപ്രിംകോടതിയുടെ വിധി വന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്.

പ്രഭാസിന്റെ ഗസ്റ്റ് ഹൗസും ഇതേ മേഖലയിലാണ് നിര്‍മ്മിച്ചത്. നടപടി ക്രമങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗസ്റ്റ് ഹൗസില്‍ ആരുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഗസ്റ്റ് ഹൗസ് പൂട്ടി മുദ്രവെച്ചു. അതേ സമയം ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ കണ്ടുകെട്ടിയതിനെ കുറിച്ച് പ്രഭാസും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version