വ്യാജവാര്‍ത്തയില്‍ ശശി തരൂരിന് എട്ടിന്റെ പണി: സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് എംപി; സുഖമായിരിക്കുന്നെന്ന് അറിയിച്ച് ബിജെപി നേതാക്കള്‍

തിരുവനന്തപുരം: ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് അമളി പിണഞ്ഞ് ശശി തരൂര്‍ എംപി.

വ്യാഴാഴ്ച രാത്രി 11.16നായിരുന്നു സുമിത്രാ മഹാജന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ‘ലോക്സഭാ മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്റെ നിര്യാണം അറിഞ്ഞതില്‍ ദുഃഖമുണ്ട്. അവരുമായി എനിക്കുണ്ടായ മികച്ച നിരവധി ഓര്‍മ്മകളുണ്ട്. അവരുടെ കുടുംബത്തിന് എന്റെ പ്രാര്‍ഥനകള്‍ ഉണ്ടാവും. ഓം ശാന്തി.’ എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

എന്നാല്‍ ഉടനെ സുമിത്രാ മഹാജന്‍ സുഖമായി ഇരിക്കുന്നുവെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ബിജെപി നേതാക്കളുടെ വിശദീകരണം വന്നതോടെ തരൂര്‍ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തു.

തരൂരിന്റെ ട്വീറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ പലരും സുമിത്രാ മഹാജന്‍ ആരോഗ്യവതിയായി ഇരിക്കുന്നുവെന്ന ട്വീറ്റുമായി എത്തിയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും സുമിത്രാ മഹാജന്റെ ആരോഗ്യ നില സംബന്ധിച്ച് ട്വിറ്ററില്‍ വിശദീകരണം നല്‍കി. അതോടെ, തരൂര്‍ ട്വീറ്റ് പിന്‍വലിച്ചു.

വിശ്വസനീയം എന്ന് കരുതാവുന്ന ഇടത്ത് നിന്നുമാണ് തനിക്ക് ഈ വാര്‍ത്ത ലഭിച്ചത്. വാസ്തവം അറിഞ്ഞതോടെ ഏറെ ആശ്വാസം. മുന്‍ ട്വീറ്റ് പിന്‍വലിക്കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളത്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിടുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണെന്നും തരൂര്‍ അടുത്ത ട്വീറ്റില്‍ വ്യക്തമാക്കി.

Exit mobile version