അമ്മയും മകനും പാര്‍ട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യുന്നു: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമ്മയും മകനും (സോണിയ, രാഹുല്‍) പാര്‍ട്ടി നടത്തുമ്പോള്‍ മകളും മരുമകനും (പ്രിയങ്ക, റോബര്‍ട്ട് വാദ്ര) സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിര്‍മല പരിഹസിച്ചു.

രാഹുലിന്റെ ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട്’ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അര്‍ഥം രണ്ടു പേര്‍ പാര്‍ട്ടി നടത്തുന്നു. മറ്റു രണ്ടു പേര്‍, മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്. നമുക്കത് വേണ്ട.

പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് നിര്‍മല രാഹുലിനെ കടന്നാക്രമിച്ചത്. ബജറ്റ് കോര്‍പറേറ്റ് താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ ആരോപണം.

ദീര്‍ഘകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നത്. കോവിഡ് മഹാമാരി സര്‍ക്കാറിന്റെ വികസന നയത്തെ താളം തെറ്റിച്ചിട്ടില്ല. ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാറിന്റെ ലക്ഷ്യം- നിര്‍മല വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ അമ്പത് ലക്ഷം തെരുവു കച്ചവടക്കാര്‍ക്കാണ് നാം പതിനായിരം രൂപ വച്ച് നല്‍കിയത്. അവര്‍ ആരുടെയും ഉറ്റമിത്രമല്ല’ നിര്‍മല പറഞ്ഞു.

നമ്മളുടെ സുഹൃത്തുക്കള്‍ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോര്‍പറേറ്റ് സുഹൃത്തുക്കള്‍? അവര്‍ ജനം നിരാകരിച്ച ഒരു പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചിരിക്കുകയാണ്. അവര്‍ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയത്- മന്ത്രി ആരോപിച്ചു.

ഡൂംസ്ഡേ മാന്‍ ഓഫ് ഇന്ത്യ -ഇന്ത്യയുടെ അന്തകന്‍ എന്ന് വിളിച്ചാണ് നിര്‍മല രാഹുലിനെ പരിഹസിച്ചത്. കര്‍ഷക സമരം, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എന്നീ വിഷയങ്ങളില്‍ രാഹുല്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നില്ല? അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നില്ലേ അത്? നിര്‍മല ചോദിച്ചു.

Exit mobile version