വീണ്ടും ദുരഭിമാനക്കൊല; കല്യാണത്തിന് സമ്മതം മൂളി പട്ടാപ്പകല്‍ നവവധുവരന്മാരെ വെടിവെച്ച് കൊന്നു, യുവതിയുടെ അച്ഛനെതിരെ കേസ്

ചണ്ഡീഗഡ്: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. യുവാവിന്റെ കുടുംബക്കാര്‍ കല്യാണത്തിന് അനുകൂലമായിരുന്നു. 25 വയസുള്ള യുവാവിനെയും 27 വയസുള്ള യുവതിയെയുമാണ് പട്ടാപ്പകല്‍ വെടിവെച്ചു കൊന്നത്. യുവാവിന്റെ കുടുംബക്കാര്‍ കല്യാണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

ഇരുവരും ജാട്ട് സമുദായത്തില്‍പ്പെട്ടവരാണെങ്കിലും വ്യത്യസ്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. തുടക്കം മുതല്‍ തന്നെ യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് എതിരായിരുന്നു. എന്നാല്‍ കല്യാണ തീയതി നിശ്ചയിച്ചതിന് തൊട്ടുമുന്പ് കല്യാണത്തിന് സമ്മതമാണ് എന്ന വ്യാജേന അടുത്തുകൂടിയ ശേഷമായിരുന്നു യുവതിയുടെ അച്ഛന്റെ ആക്രമണം.

ആക്രമണത്തിന് ശേഷം ഇദ്ദേഹം കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കല്യാണത്തിന് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version