സല്‍ക്കാരച്ചടങ്ങില്‍ ആദ്യം ഭക്ഷണം കഴിച്ചു, ദളിത് യുവാവിനെ സവര്‍ണജാതിക്കാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

ഭോപ്പാല്‍: സവര്‍ണജാതിക്കാരായ യുവാക്കളുടെ മര്‍ദനമേറ്റ ദളിത് യുവാവ് കൊല്ലപ്പെട്ടു. മധ്യപ്രദേശിലാണ് ദാരുണ സംഭവം നടന്നത്. നാട്ടിലെ ഒരു സല്‍ക്കാരച്ചടങ്ങില്‍ തങ്ങള്‍ക്കു മുമ്പേ ഭക്ഷണത്തില്‍ കൈ വെച്ചതിനാണ് ദളിത് യുവാവിനെ മറ്റ് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ ദേവ്രാജ് അനുരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഡിസംബര്‍ ഏഴിനാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. കിഷന്‍പൂര്‍ ഗ്രാമത്തിലെ ഒരു സല്‍ക്കാരത്തിനു ശേഷം സ്ഥലം വൃത്തിയാക്കാനായിരുന്നു ദേവ്രാജിനെ വിളിച്ചത്.

എന്നാല്‍ ഇവിടെ നിന്നും ദേവ്രാജ് സ്വയം ഭക്ഷണമെടുത്ത് കഴിക്കുന്നത് കണ്ട രണ്ടു യുവാക്കള്‍ ദേവരാജിനോട് ഭക്ഷണം തൊട്ടതിന് കയര്‍ക്കുകയും മൂവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രണ്ടു യുവാക്കളും ദേവ്രാജിനെ വടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതനായ ദേവ്രാജിനെ രണ്ടു പേരും ചേര്‍ന്ന് വീട്ടിലെത്തിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ദേവ രാജ് വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു. ഭൂര സോണി, സന്തോഷ് പാല്‍ എന്നീ രണ്ടു യുവാക്കളാണ് ദേവ് രാജിനെ ആക്രമിച്ചത്.

ഇരുവര്‍ക്കുമെതിരെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. രണ്ടുപേരെയും ഉടനടി അറസ്റ്റ് ചെയ്യുമെന്നാണ് ഛത്തര്‍പുര്‍ എസ്എസ്പി സമീര്‍ സൗരഭ് ഇന്ത്യാ ടുഡേ ടിവിയോട് പ്രതികരിച്ചത്.

Exit mobile version