വഴങ്ങാതെ കർഷകർ; റിലയൻസിനേയും മറ്റ് കോർപ്പറേറ്റുകളേയും ബിജെപി നേതാക്കളേയും ബഹിഷ്‌കരിക്കും

Delhi Farmers March | India news

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്ന കർഷകർ കേന്ദ്രസർക്കാരിന്റെ അഞ്ചിന ഭേദഗതി നിർദേശങ്ങൾ തള്ളിയതിന് പിന്നാലെ സമരപ്രക്ഷോഭങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചു. പരിഷ്‌കരിച്ച കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവാതെ വന്നതോടെയാണ് കർഷകർ നിലപാട് കർശനമാക്കിയത്.

ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കർഷക സംഘടനാ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാമെന്നുമുള്ള തീരുമാനത്തിലേക്ക് കർഷകരെത്തിയത്.

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണ് കർഷകരുടെ അടുത്തനീക്കം. ഇതിന്റെ ഭാഗമായി ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും. കോർപ്പറേറ്റുകൾക്ക് എതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കണമെന്നും കർഷക സംഘടന നേതാക്കൾ ആഹ്വാനം ചെയ്തു. സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും.

ഡിസംബർ 14ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളേയും സമരകേന്ദ്രങ്ങളാക്കുകയും ചെയ്യും. ഡിസംബർ 12ന് ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു

Exit mobile version