പ്രിയങ്കയും സലാമത്ത് അൻസാരിയും ഹിന്ദുവും മുസ്ലിമുമല്ല, മുതിർന്ന വ്യക്തികളാണ്; പങ്കാളിയെ തെരഞ്ഞെടുക്കൽ മൗലിക അവകാശമാണ്; സുപ്രധാന വിധിയുമായി അലഹാബാദ് ഹൈക്കോടതി

allahabad hc

ലഖ്‌നൗ: രാജ്യത്ത് ലൗ ജിഹാദ് നിയമം നടപ്പാക്കാൻ ചില സംസ്ഥാനങ്ങൾ മുൻകൈ എടുത്തതിന് പിന്നാലെ ശ്രദ്ധേയമായ നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു.

ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം നൽകിയ കേസ് തള്ളി കൊണ്ടാണ് കോടതി ശ്രദ്ധേയമായ പരാമർശം നടത്തിയത്. വിവാഹത്തിന് മുമ്പായി പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതോടെയാണ് കുടുംബം ലൗജിഹാദ് ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്.

‘വ്യക്തിപരമായ ബന്ധത്തിൽ ഇടപെടുന്നത് വ്യക്തികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരതരമായ കടന്നുകയറ്റമായിരിക്കും. പ്രിയങ്ക ഖർവാറിനേയും സലാമത്ത് അൻസാരിയേയും ഹിന്ദുവും മുസ്ലിമും ആയിട്ടല്ല ഞങ്ങൾ കാണുന്നത്. സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള രണ്ടു മുതിർന്ന വ്യക്തികളെന്ന നിലയിലാണ് അവരെ കാണുന്നത്. ഒരു വർഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാൻ കോടതികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും നിർദേശമുണ്ട്.’ കേസിൽ ഇടപെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് വിധിന്യായത്തിൽ പ്രസ്താവിച്ചു.

ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയായ സലാമത്ത് അൻസാരി എന്ന യുവാവ് ഒരു വർഷം മുമ്പാണ് പ്രിയങ്ക ഖൻവാർ എന്ന യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്ലാം മതം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. പ്രിയങ്കയുടെ മാതാപിതാക്കൾ ഇതിനെ അനുകൂലിച്ചിരുന്നില്ല.

ഇരുവരും വിവാഹിതരായതോടെ പ്രിയങ്കയുടെ മാതാപിതാക്കൾ പരാതി നൽകുകയും സലാമത്ത് അൻസാരിക്കെതിരെ കേസെടുക്കുകയുമായിരുന്നു. തട്ടികൊണ്ടുപോകൽ, നിർബന്ധിപ്പിച്ച് വിവാഹം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് സലാമത്തിനെതിരെ ചുമത്തിയിരുന്നത്. മകൾക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണത്തിൽ പോക്‌സോ പ്രകാരമായിരുന്നു കേസ്.

Exit mobile version