വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായി; ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണം; പ്രകാശ് അംബേദ്കര്‍

ഔറംഗബാദ്: വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കര്‍. തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍തന്നെ നിരവധി പാര്‍ട്ടികള്‍ ഇവിഎമ്മുകള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണു ജനങ്ങള്‍ കരുതുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്‍ഗ്രസും വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് ആരോപിച്ചിരുന്നു. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചത്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്നുവെങ്കില്‍ ഇവിഎം മെഷിന്‍ നിയന്ത്രിക്കാനും സാധിക്കില്ലേ എന്നായിരുന്നു ഉദിത് രാജ് ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Exit mobile version