ഇവിഎം മെഷീനുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കടത്തുന്നു; തെളിവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കടത്താനും ഇവയിൽ അനാവശ്യ ഇടപെടൽ നടത്താനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന് അവകാശപ്പെട്ട് ആം ആദ്മി പാർട്ടി. ഈ അവകാശവാദത്തിനു തെളിവുമായി പാർട്ടി രംഗത്തെത്തി. രണ്ടു വീഡിയോകളാണ് ഇതിന് തെളിവായി മുതിർന്ന പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഒരു വീഡിയോക്കൊപ്പം ബാബർപുർ നിയമസഭാ മണ്ഡലത്തിലെ സരസ്വതി വിദ്യ നികേതൻ സ്‌കൂളിൽ നിന്ന് ആളുകൾ ഉദ്യോഗസ്ഥനെ ഒരു ഇവിഎമ്മുമായി പിടികൂടിയെന്നും ട്വീറ്റിൽ പറയുന്നു. രണ്ടാമത്തെ വീഡിയോയിൽ, തെരുവിലൂടെ വോട്ടിങ് മെഷീൻ കൊണ്ടുപോകുന്നത് കാണാം. ഇതിനൊപ്പം ഇവിഎമ്മുകൾ എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്നും സമീപത്ത് കേന്ദ്രങ്ങളില്ലെന്നും സഞ്ജയ് സിങ് ട്വീറ്റിൽ പറഞ്ഞു.

എന്നാൽ, വോട്ടെടുപ്പിന് ഉപയോഗിച്ച എല്ലാ ഇവിഎം മെഷീനുകളും സീൽചെയ്ത് പൂട്ടി, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയതായും കമ്മീഷൻ കൂട്ടിച്ചേർത്തു.

Exit mobile version