ഒടുവില്‍ പൊരുത്തക്കേട് സമ്മതിച്ച് ഇലക്ഷന്‍ കമ്മീഷന്‍; ഇവിഎമ്മും വിവിപാറ്റുകളും തമ്മില്‍ എട്ടിടങ്ങളില്‍ പൊരുത്തക്കേട്

എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയിരിക്കുന്നത്.

എട്ടു കേസുകളിലുമായി 50 വോട്ടുകളാണ് അധികമായി കണ്ടെത്തിയിട്ടുള്ളത്. മിക്ക കേസുകളിലും വെറും ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഒരിടത്ത് മാത്രം 34 വോട്ടിന്റെ വ്യത്യാസം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

അതെസമയം, വോട്ടെണ്ണലിലെ പൊരുത്തക്കേട് വെറും. 0004% മാത്രമാണെന്നും അതിനാല്‍ ഈ എട്ടു കേസുകളിലും അന്തിമ ഫലത്തെ ഇത് ഒട്ടും സ്വാധീനിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. ‘മാനുഷിക അബദ്ധങ്ങള്‍’ കാരണമാകാം ഇത്തരം പിഴവും സംഭവിച്ചതെന്നും, മോക്ക് പോള്‍ ചെയ്തത് പോളിങ് ഓഫീസര്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നുപോയതാവാം ഇത്രയേറെ വോട്ടിന്റെ വ്യത്യാസം വരാന്‍ കാരണമെന്നുമാണ് തെരഞ്ഞെപ്പു കമ്മീഷന്‍ വാദിക്കുന്നത്.

രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് രാജ്യത്തെ 20,687 പോളിങ് ബൂത്തുകളില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട നിയമ പ്രകാരം ഇവിഎമ്മുകളും വിവിപാറ്റുകളും തമ്മില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവിപാറ്റിലെ വിവരങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നാണ് നിയമം.ഈ എട്ടു കേസുകളിലും ഇതുതന്നെയാണ് അവലംബിച്ചതെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നു

Exit mobile version