പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിനെ തീകൊളുത്തി യുവാവ്; ചേർത്ത് പിടിച്ച് യുവതി; ഇരുവർക്കും പൊള്ളലേറ്റ് മരണം

വിജയവാഡ: പ്രണയത്തിൽ നിന്നും പിന്മാറിയ ദേഷ്യത്തിൽ ആന്ധ്രപ്രദേശിൽ നഴ്‌സായ യുവതിയെ മുൻ കാമുകൻ തീകൊളുത്തി. യുവതി ചേർത്ത് പിടിച്ചതോടെ ഗുരുതരമായി പൊള്ളലേറ്റ ഇരുവർക്കും ദാരുണാന്ത്യം. വിജയവാഡ ഹനുമാൻപേട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊവിഡ് കെയർ സെന്ററിലെ നഴ്‌സായ ചിന്നാരി(24) മുൻ കാമുകൻ ജി നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ചിന്നാരിയെ പിന്തുടർന്നെത്തിയ നാഗഭൂഷണം തീകൊളുത്തുകയായിരുന്നു. റോഡിൽവെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയിൽ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ ശരീരത്തിൽ തീപടർന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് ചേർത്തുപിടിച്ചതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ളലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്.

നാഗഭൂഷണവും ചിന്നാരിയും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിർബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറി. എന്നാൽ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുകയായിരുന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിർബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിൻവലിച്ചത്. എന്നാൽ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്ന യുവാവ് പിന്നീട് ചിന്നാരിയെ കാണാനെത്തുകയും വഴക്കിടുകയുമായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

Exit mobile version