ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അടിമുടി നാടകീയത. ഓൺലൈൻ കോൺഫറൻസ് ആയി നടക്കുന്ന യോഗത്തിന്റെ ലക്ഷ്യം പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്നതാണ്. ഇതിനിടെ, കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരിൽ മുതിർന്ന നോതാക്കളായ കബിൽ സിബൽ തുറന്ന പോരിനിറങ്ങുകയും ഗുലാം നബി ആസാദ് രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. പിന്നീട് വിഷയത്തിൽ രാഹുൽ ഗാന്ധിയുമായി സംസാരിച്ച് കപിൽ സിബൽ പിന്നീട് രമ്യതയിലെത്തുകയും ചെയ്തു.
ഇടക്കാല അധ്യക്ഷപദവിയിൽനിന്ന് താൻ ഒഴിയുകയാണെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കാൻ സോണിയ ഗാന്ധി പ്രവർത്തക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കത്തെഴുതിയ 23 നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർശനം നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. കത്ത് അനവസരത്തിലായെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. വിമർശനത്തിന് പിന്നാലെ കത്തിൽ ഒപ്പിട്ട മറ്റൊരു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പ്രവർത്തക സമിതിയിൽനിന്ന് രാജി സന്നദ്ധത അറിയിച്ചു.
അതേസമയം, ബിജെപിയുമായി ബന്ധമുള്ളവരാണ് കത്ത് എഴുതിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു. ഇതിന്റെ പേരിലായിരുന്നു കപിൽ സിബൽ ഇടഞ്ഞത്.
‘തങ്ങളുടെ കത്ത് ബിജെപിയുടെ നിർദേശ പ്രകാരമായിരുന്നുവെന്ന് പ്രവർത്തക സമിതിക്ക് പുറത്തുള്ള ചില കോൺഗ്രസ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ആ നേതാക്കൾ കഴിയുമെങ്കിൽ ആരോപണം തെളിയിക്കുക. ഞാൻ രാജിവെയ്ക്കും’ ഗുലാം നബി ആസാദിന്റെ ട്വീറ്റ് ഇങ്ങനെ.