ബാബറി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്രം പൂര്‍ണമാകില്ല, അത് എന്നെന്നും നിലനില്‍ക്കും; പ്രതികരിച്ച് ഒവൈസി

ലക്‌നൗ: ബാബറി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്രം പൂര്‍ണമാകില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അയോധ്യയില്‍ ഭൂമി പൂജ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ഒവൈസി ബാബറി മസ്ജിദ് ഓര്‍മ്മിപ്പിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബറി മസ്ജിദ് എന്നെന്നും നിലനില്‍ക്കുമെന്നും ബാബറി മസ്ജിദിനെ ഒഴിവാക്കിക്കൊണ്ട് അയോധ്യയുടെ ചരിത്രം പൂര്‍ണമാകില്ലെന്നും ഒവൈസി ട്വിറ്ററിലൂടെ പറഞ്ഞു. ബാബറി മസ്ജിദ് എന്ന ഹാഷ്ടാഗും ഒവൈസി ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തേ, അയോധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഒവൈസി രംഗത്തെത്തിയിരുന്നു. ഭൂമിപൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു ഒവൈസിയുടെ ആരോപണം. എന്നാല്‍ ഒവൈസി പ്രധാനമന്ത്രിയെ നിയമം പഠിപ്പിക്കേണ്ടെന്ന് ബിജെപിയും തിരിച്ചടിച്ചിരുന്നു.

അയോധ്യയിലെ രാമജന്മഭൂമിയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തറക്കല്ലിട്ടത്. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ തുടങ്ങിയത്. അയോധ്യയില്‍ രാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജയ്ക്ക് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

ശ്രീരാമന്‍ സ്‌നേഹമാണെന്നും വെറുപ്പില്‍ പ്രകടമാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍ മനുഷ്യനന്മയുടെ മൂര്‍ത്തീരൂപമാണ്. നമ്മുടെ മനസ്സിലെ മനുഷ്യത്വത്തിന്റെ ആന്തരിക സത്തയാണ് അതെന്നും രാഹുല്‍ പറഞ്ഞു.

Exit mobile version