ജനം മണ്ടന്മാരല്ല, രാമക്ഷേത്രത്തിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയക്കളി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നതെന്നും എന്നാല്‍ രാഷ്ട്രീയക്കളിയില്‍ വീഴാന്‍ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്നും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ യൂത്ത് ലീഗിന്റെ റാലിയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലിം ലീഗ് അധികാരത്തില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടക്കില്ലെന്നാണ് പലരും കരുതിയത്. എന്നാല്‍ അധികാരം ഇല്ലാതെ പൊരിവെയിലില്‍ നിന്നുകൊണ്ടാണ് മുസ്ലിം ലീഗും യൂത്ത് ലീഗും ഓരോ പരിപാടികളും വിജയിപ്പിച്ചത്. യൂത്ത് ലീഗ് റാലി വിദ്വേഷത്തിനും ദുര്‍ഭരണത്തിനും എതിരെയാണ്. അയോധ്യ പ്രതിഷ്ഠയെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. എന്നാല്‍ രാജ്യത്തെ പട്ടിണിയും മറ്റു പ്രശ്‌നങ്ങളും ബിജെപിക്ക് കാര്യമില്ല.

ഇന്ത്യന്‍ ജനതയുടെ വൈകാരികത ചൂഷണം ചെയ്യുകയാണ്. ചരിത്ര യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ മുസ്ലീംങ്ങളെ സംരക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിര്‍ സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. എതിര്‍ സ്വരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങള്‍. വിദ്വേഷം പ്രചരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപിയെ താഴെ ഇറക്കണമെന്നും ഇന്ത്യ മുന്നണി ആഞ്ഞ് പിടിച്ചാല്‍ അത് സാധ്യമാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Exit mobile version