ഫുട്പാത്തില്‍ താമസം, തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയം; പെണ്‍കുട്ടിക്ക് വീടും ജോലിയും നല്‍കുമെന്ന് എംഎല്‍എ

ന്യൂഡല്‍ഹി: ഫുട്പാത്തില്‍ താമസിച്ച്, തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച് എസ്എസ്സി പരീക്ഷയില്‍ മികച്ച വിജയം നേടി പതിനേഴുകാരിയായ അസ്മ ഷെയ്ക്കിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പെണ്‍കുട്ടിക്ക് വീടും ജോലിയും വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ശിവസേന എംഎല്‍എ പ്രതാപ് സാര്‍നായിക.

ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍പഠനത്തിന് പിന്തുണ നല്‍കാന്‍ അസ്മയ്ക്ക് പാര്‍ട്ട് ടൈം ജോലി ഏര്‍പ്പാടാക്കുമെന്നും എംഎല്‍എ ട്വീറ്റില്‍ വ്യക്തമാക്കി. എംഎംആര്‍ഡിഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസ്മയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും ശ്രമിക്കും. സ്വന്തം വീട്ടിലേക്ക് അച്ഛനെ കൊണ്ടുപോകുക എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ആസാദ് മൈതാനില്‍ ഫുട്പാത്തിലാണ് അസ്മയുടെ കുടുംബം താമസിച്ചിരുന്നത്. തെരുവ് വിളക്കിന്റെ വെളിച്ചത്തിലിരുന്നാണ് അസ്മ പഠിച്ചത്. അസ്മയുടെ പിതാവ് ജ്യൂസ് വില്‍പനക്കാരനാണ്. സാഹചര്യങ്ങളെല്ലാം പ്രതികൂലമായിരുന്നിട്ടും മികച്ച ജീവിത സാഹചര്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് താന്‍ കഠിനമായി പരിശ്രമിച്ചതെന്ന് അസ്മ പറയുന്നു. ജീവിതകാലം മുഴുവന്‍ ഫുട്പാത്തില്‍ ജീവിക്കേണ്ടി വന്ന അച്ഛനെ സഹായിക്കുക എന്നതും തന്റെ ജീവിതലക്ഷ്യമാണെന്ന് അസ്മ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ അസ്മയുടെ ജീവിതവും വിജയവും വൈറലായതോടെയാണ് ഇക്കാര്യം എംഎല്‍എയുടെ ശ്രദ്ധയില്‍ പെട്ടത്.

Exit mobile version