മലയാളം ഒരു ഇന്ത്യന്‍ ഭാഷ, വിവേചനം അവസാനിപ്പിക്കണം; മലയാളം സംസാരിക്കുന്നത് വിലക്കിയ ഡല്‍ഹി ആശുപത്രിക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മലയാള ഭാഷയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഡല്‍ഹി ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ജിബി പന്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാര്‍ ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് പറഞ്ഞ് സര്‍ക്കുലര്‍ പുറത്തു വിട്ടത്.

ആശുപത്രിയിലെ വലിയൊരു വിഭാഗം നഴ്സുമാരും മലയാളികളാണ്. സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും മലയാളം മനസ്സിലാവുന്നില്ലെന്നും ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡ്യൂട്ടിക്കിടയില്‍ മലയാളം സംസാരിച്ചാല്‍ നടപടി ഉണ്ടാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. നടപടി അംഗീകരിക്കാനാവാത്തതാണെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ അടിസ്ഥാന അവകാശ ലംഘനമാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെയും പ്രതികരണം.

Exit mobile version