ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ ചാരന്‍: മണിക്കൂറിന് 400 രൂപ കൂലി, ഒടുവില്‍ ചാരനും ഭര്‍ത്താവും പിടിയില്‍

സൂറത്ത്: അകന്നുകഴിയുന്ന ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പാടാക്കി ഭര്‍ത്താവ്. 25-കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന്‍ കൈയ്യോടെ പിടിയിലായതോടെ ഭര്‍ത്താവും അറസ്റ്റിലായി.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സ്വര്‍ണ-വജ്രാഭരണ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാന്‍ ചാരനെ ഏര്‍പ്പാടാക്കിയത്.

മണ്ഡലുമായി അകന്നുകഴിയുകയാണ് ഭാര്യ സ്വന്തം വീട്ടിലാണ്. കോവിഡ് കാലത്ത്
ഭാര്യ 14-ഉം 11-ഉം വയസ്സുള്ള ആണ്‍മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന്
നിരീക്ഷിക്കലായിരുന്നു യുവാവിന്റെ ജോലി. ഒരു മണിക്കൂറിന് 400 രൂപയായിരുന്നു ഇയാള്‍ക്ക് കൂലി.

എന്നാല്‍, ജൂലായ് 16-ന് ഫുഡ് ഡെലിവറി ജീവനക്കാരന്‍ ഫോട്ടോ എടുക്കുന്നത് കണ്ട യുവതിയും പിതാവും ഇയാളെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മണ്ഡലിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമായത്. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവായ മണ്ഡലിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാരപ്പണി നടത്തിയിരുന്ന യുവാവ് മണ്ഡലിന് നിരന്തരം ഭാര്യയുടെ ഫോട്ടോ അയച്ചുനല്‍കിയിരുന്നതായി പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറിക്ക് വന്നതാണെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍, കോവിഡ് കാലത്ത് തന്റെ മക്കള്‍ക്ക് രോഗം വരുമോ എന്ന ആശങ്കയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡലിന്റെ മൊഴി. കോവിഡ് പടരുന്നതിനിടെ ഭാര്യ മക്കളുമായി പുറത്തുപോകുമോ എന്ന ആശങ്കയുണ്ടായി. ഇതിനാലാണ് മറ്റൊരാളെ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയതെന്നും ഭാര്യയുടെ കുടുംബം മക്കളെ കാണാന്‍ പോലും അനുവദിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ ഇളയമകനെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും കൂട്ടിരിക്കാനുണ്ടായിരുന്നു.

2002ലാണ് തന്റെ സഹപാഠിയുടെ സഹോദരിയെ അപൂര്‍വ മണ്ഡല്‍ വിവാഹം കഴിച്ചത്. എന്നാല്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം 2016-ല്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം അതും യാഥാര്‍ഥ്യമായില്ല.

Exit mobile version