‘ഇക്കാര്യത്തില്‍ ഞാന്‍ മോഡിജിയ്‌ക്കൊപ്പമാണ്’; തുറന്നുപറഞ്ഞ് ശശി തരൂര്‍, വിമര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്ത്. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് മോഡി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു വിമര്‍ശനം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോഡി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. 2013 ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ സേനകള്‍ നടത്തിയ പിന്മാറ്റത്തെ കുറിച്ചായിരുന്നു മോഡിയുടെ ട്വീറ്റ്.

‘ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കുന്നത് മനസിലാക്കാം, പക്ഷെ എന്തിനാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങുന്നത്, നാമെന്തിന് പിന്‍മാറണം’, ഇതായിരുന്നു മോഡി ട്വീറ്റ് ചെയ്തത്. ഈ വാക്കുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിയത്.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മയുണ്ടോ, ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ഥം കല്‍പിച്ചിരുന്നോ, നമ്മുടെ മണ്ണില്‍ നിന്ന് നമ്മുടെ സേന പിന്‍മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ, രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്’, എന്ന് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.

ഇതിന് പിന്നാലെ മോഡിയെ പരിഹസിച്ച് ശശി തരൂരും രംഗത്തെത്തി. ‘ഇക്കാര്യത്തില്‍ ഞാന്‍ മോഡിജിയ്‌ക്കൊപ്പമാണ്, ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നല്‍കണം’. മോഡിയുടെ ട്വീറ്റിനൊപ്പം തരൂര്‍ കുറിച്ചു. സേനാപിന്‍മാറ്റത്തിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. 20 ഇന്ത്യന്‍ സൈനികരെ വധിച്ചതിനെ ന്യായീകരിക്കാന്‍ ചൈനയ്ക്ക് അവസരം നല്‍കുന്നതെന്തിനാണെന്നും രാഹുല്‍ ചോദിച്ചിരുന്നു.

Exit mobile version