പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17 വിദ്യാര്‍ഥികളും ഇന്‍വിജിലേറ്ററും നിരീക്ഷണത്തില്‍

ഹാസന്‍: പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ സ്‌കൂളിലാണ് സംഭവം. ഒപ്പമിരുന്ന് പരീക്ഷയെഴുതിയ 17 വിദ്യാര്‍ഥികളെയും ഇന്‍വിജിലേറ്ററെയും വീട്ടില്‍ നിരീക്ഷണത്തിലാക്കി. പരീക്ഷയ്ക്ക് ശേഷം ജില്ലയിലെ കോവിഡ് ആശുപത്രിയിലേക്ക് വിദ്യാര്‍ഥിയെ മാറ്റി.

വിദ്യാര്‍ഥിക്ക് നേരത്തേ ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അര്‍ക്കല്‍ഗുഡ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ച് കോവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ചയാണ് പരിശോധന ഫലം പുറത്തുവന്നത്. ഉടന്‍ തന്നെ പരിശോധന ഫലം താലൂക്ക് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. അധികൃതര്‍ സ്‌കൂളിലെത്തി കുട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റി പരീക്ഷ എഴുതിച്ചു.

അവശേഷിക്കുന്ന വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ എഴുതിക്കാനാണ് തീരുമാനം.
കുട്ടിയെ താപനില പരിശോധനക്ക് ശേഷമായിരുന്നു പരീക്ഷ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നത്. മറ്റു ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.

Exit mobile version