ആദ്യരാത്രിയില്‍ നവവധുവിനെ കമ്പി പാരകൊണ്ട് അടിച്ചുകൊന്നു, ഭര്‍ത്താവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

ചെന്നൈ: കല്യാണം കഴിഞ്ഞ ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെന്നൈയിലാണ് സംഭവം. മിഞ്ചുര്‍ സ്വദേശി നീതിവാസന്‍(24) ആണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം.

ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബുധനാഴ്ചയായിരുന്നു നീതിവാസന്റെയും സന്ധ്യയുടെയും വിവാഹം. ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്ന് നവദമ്പതികള്‍ വീട്ടിലെത്തുകയും ചെയ്തു.

ഇരുവരും സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാത്രി സന്ധ്യയുടെ നിവവിളി കേട്ടാണ് ബന്ധുക്കള്‍ ദമ്പതിമാരുടെ കിടപ്പുമുറിയില്‍ എത്തിയത്. മുറിയിലെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന സന്ധ്യയെയാണ്.

സന്ധ്യ കിടന്നിരുന്ന സ്ഥലത്തിന് സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. ബന്ധുക്കള്‍ മുറി മുഴുവന്‍ നോക്കിയെങ്കിലും നീതിവാസന്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് നീതിവാസന്റെ മൃതദേഹം കണ്ടെത്തിയത്.

വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് നീതിവാസനെ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകത്തിന്റെയും ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും കാട്ടൂര്‍ പോലീസ് പറഞ്ഞു.

Exit mobile version