കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി, മരിച്ചുപോയെന്ന് ആശുപത്രി അധികൃതര്‍

ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി എത്തിയ സ്ത്രീ കേട്ടത് ഭര്‍ത്താവിന്റെ മരണവാര്‍ത്ത. ഭര്‍ത്താവ് മരണപ്പെട്ടുവെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ സംസ്‌കരിച്ചുവെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഹൈദരാബാദ് സ്വദേശിനിയായ അല്ലമ്പള്ളി മാധവി എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് മധുസൂധനെ(42) കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച രാത്രി എത്തിയത്. മധുസൂദനനെ (42) കാണാനില്ലെന്ന് പറഞ്ഞ് അല്ലമ്പള്ളി മാധവി എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. മാധവിയുടെ ഭര്‍ത്താവ് ഈ മാസം ഒന്നിന് മരണപ്പെട്ടുവെന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ സംസ്‌കരിച്ചുവെന്നുമാണ് അധികൃതരുടെ വിശദീകരണം.

മധുസൂദനനെ ഏപ്രില്‍ 30നാണ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ ബാധിച്ച് ഗുരുതര നിലയിലായ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും മെയ് ഒന്നിന് വൈകുന്നേരം ആറോടെയായിരുന്നു മരണമെന്നും അധികൃതര്‍ പറയുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കുടുംബാംഗങ്ങളെ അറിയിച്ച ശേഷമാണ് മൃതദേഹം പോലീസിന് കൈമാറിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ ബാധിച്ച് മരിച്ചാല്‍ കുടുംബം മുന്നോട്ട് വന്നില്ലെങ്കില്‍ കോര്‍പ്പറേഷന്‍ തന്നെയാണ് സംസ്‌കാരം നടത്താറുള്ളത്. അതേസമയം, മധുസൂദനന് എങ്ങനെയാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Exit mobile version