ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം; ഐഎസ്ആര്‍ഒ സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികളെ ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളിലെ സഹയാത്രികരായി പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തില്‍ ഭാവിയില്‍ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്‌കരണ നടപടികളെ കുറിച്ച് വിശദീകരിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സാറ്റലൈറ്റ് ലോഞ്ച്, ബഹിരാകാശ പര്യവേഷണങ്ങള്‍ എന്നിവയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ അടക്കം ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളികളാകാം. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്കായിരിക്കും നിയന്ത്രണം- മന്ത്രി വിശദീകരിച്ചു.

പിപിപി മാതൃകയില്‍ ആണവോര്‍ജ മേഖലയില്‍ ഗവേഷണ റിയാക്ടറുകള്‍ നിര്‍മ്മിക്കും. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഐസോടോപ്പുകള്‍ നിര്‍മ്മിക്കാനായാണ് ഗവേഷണം. ആണവോര്‍ജ മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തുന്നതിനായും സംയുക്ത ഗവേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version