ഹൃദ്രോഗി മരിച്ചു, ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം, ഗുരുതര വീഴ്ച

കുര്‍ണൂല്‍: ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം. ആന്ധ്രപ്രദേശിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച നന്ത്യാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് വിട്ടുനല്‍കിയത്. മരിച്ച നന്ത്യാല്‍ സ്വദേശിയുടെ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുകയും ചെയ്തു.

സംഭവം പിന്നീട് വിവാദമായി മാറി. നിരവധി പേരാണ് ആശുപത്രി അധികൃതരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതോടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ആന്ധ്രപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുളള ജില്ലയാണ് കുര്‍ണൂല്‍. 16 പേരാണ് ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം കൂടിവരികയാണ്. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവവും ഉണ്ടായിരിക്കുന്നത്.

Exit mobile version