മകളുടെ മുന്നില്‍ വെച്ച് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു, തലയറുത്തെടുത്ത് വാളില്‍ കോര്‍ത്ത് അക്രമികള്‍ നേരെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയുടെ തല അക്രമികള്‍ വെട്ടിയെടുത്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. നിരവിധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍വെച്ചായിരുന്നു അക്രമികള്‍ ചന്ദ്രുവിന്റെ തലവെട്ടിയെടുത്തത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്. ചന്ദ്രു മകളുമൊന്നിച്ച് ബൈക്കില്‍ വരികയായിരുന്നു. അതിനിടെ കാറിലെത്തിയ മൂന്നംഗ സംഘം ചന്ദ്രുവിനെ തടഞ്ഞു നിര്‍ത്തി. വടിവാളുമായി അക്രമികള്‍ ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു.

എന്നാല്‍ മകള്‍ക്ക് നേരെ സംഘം വാള് കാട്ടിയതോടെ ചന്ദ്രു കീഴടങ്ങുകയും അക്രമികള്‍ തലങ്ങും വിലങ്ങും വെട്ടി കൊല്ലുകയും ചെയ്തു. കലി അടങ്ങാത്ത അക്രമികള്‍ ഉടലില്‍ നിന്ന് തല അറുത്തെടുത്തു. തുടര്‍ന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു.

കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വാള്‍തലപ്പില്‍ ശിരസ് കണ്ടു പരിഭ്രമിച്ച പോലീസുകാര്‍ ഉടന്‍ സംഭവസ്ഥലത്തെത്തി മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് കൊലപാതകത്തിന് ശേഷം സ്റ്റേഷനില്‍ കീഴടങ്ങിയത്.

Exit mobile version