കടയില്‍ പോയ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു, കണ്ണുകള്‍ നശിപ്പിച്ചു

ഭോപ്പാല്‍: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കണ്ണുകള്‍ നശിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഒന്നടങ്കം നടുക്കിയ സംഭവം. കണ്ണുകളടക്കം നശിപ്പിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനടുത്ത് സാധനങ്ങള്‍ വാങ്ങാനായി പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. ബാലികയെ അജ്ഞാതനായ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടെന്ന് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തി.

ഒരു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അടുത്ത ദിവസം രാവിലെയും തുടര്‍ന്ന തിരച്ചിലില്‍ ഗ്രാമത്തിന് പുറത്തുള്ള കാര്‍ഷിക മേഖലയിലെ ഒഴിഞ്ഞ വീട്ടില്‍ കൈകള്‍ കെട്ടിയിട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കണ്ണുകളടക്കം നശിപ്പിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍തന്നെ ജബല്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാല്‍സംഗത്തിനിരയായ കുട്ടിയുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് സിങ് ചൗഹാന്‍ പറഞ്ഞു.

സംഭവത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി മൂലം ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയുണ്ടായ ക്രൂരമായ ബലാത്സംഗം നാടിനെ നടുക്കിയിരിക്കുകയാണ്.

Exit mobile version