സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പക: യുവതിയെ ബലാത്സംഗം ചെയ്ത് ആണ്‍സുഹൃത്ത്; ക്രൂരമര്‍ദ്ദനത്തിനിരയാക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ബലാത്സംഗത്തിനിരയാക്കി ആണ്‍സുഹൃത്ത്. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ഗോഡൗണില്‍ എത്തിച്ചായിരുന്നു പീഡിപ്പിച്ചത്.

കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതി മറ്റൊരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയതിന്റെ ദേഷ്യത്തിലാണ് ക്രൂരത. തുടര്‍ന്ന് യുവതിയോട് ബൈക്കില്‍ കയറാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് വിസ്സമതിച്ച യുവതിയെ മര്‍ദിക്കുകയും ബൈക്കില്‍ കയറിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കില്‍ കയറ്റിയതെങ്കിലും മേനംകുളം ഭാഗത്ത് വച്ച് കിരണ്‍ യുവതിയെ വീണ്ടും മര്‍ദിച്ചു. പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച പ്രതി പുലര്‍ച്ചെ വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

Read Also: ‘ഒന്നുകൊണ്ടും പേടിക്കേണ്ട, ചേട്ടനായി കൂടെയുണ്ട്’: മഹേഷ് കുഞ്ഞുമോനെ ചേര്‍ത്ത് പിടിച്ച് ഗണേഷ് കുമാര്‍

പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും വിവരമുണ്ട്. പുലര്‍ച്ചെയോടെ ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് വിഷയം പോലീസില്‍ അറിയിക്കുന്നത്.

തുടര്‍ന്ന് കഴക്കൂട്ടം പോലീസ് കിരണിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version