ഭാര്യ സമ്മാനമായി നല്‍കിയ ചെരുപ്പ് മോഷണം പോയി; എങ്ങനെയും ചെരുപ്പ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസ് സ്‌റ്റേഷനില്‍

ചെന്നൈ: മോഷണം പോയ ചെരുപ്പ് കണ്ടുപിടിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനില്‍. തമിഴ്‌നാട്ടിലെ വ്യാപാരിയും രാജസ്ഥാന്‍ സ്വദേശിയുമായ രാജേഷ് ഗുപ്തയാണ് എങ്ങനെയും ചെരുപ്പ് കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.

നഗരത്തിലെ ഒരു ലബോറട്ടറിയില്‍ രക്തപരിശോധനയ്ക്ക് എത്തിയപ്പോഴാണ് കള്ളന്‍ ചെരുപ്പുമായി കടന്നത്. പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയപ്പോള്‍ ഊരിയിട്ട ചെരുപ്പ് കാണാനില്ല. പരിസരമാകെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ലബോറട്ടറി അധികാരികളോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല കളിയാക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ചെരുപ്പ് കണ്ടുപിടിക്കുന്നതിനൊപ്പം കളിയാക്കിയ ലാബ് ജീവനക്കാരെ വിരട്ടണമെന്നും രാജേഷ് പോലീസിനോട് ആവശ്യപ്പെട്ടു.

യുവാവിന്റെ പരാതികേട്ട് പോലീസ് അന്തംവിട്ടുപോയി. പുതിയതൊരെണ്ണം വാങ്ങിയാല്‍പ്പോരേ എന്ന് പോലീസുകാര്‍ ചോദിച്ചെങ്കിലും അതിന് രാജേഷ് ഒരുക്കമായിരുന്നില്ല.

കാരണം ചെരുപ്പ് സെലക്ട് ചെയ്തത് ഭാര്യയാണ്. തന്റെ സ്‌നേഹമാണ് ചെരുപ്പിലൂടെ നല്‍കുന്നതെന്നും പരമാവധി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്നുമുതല്‍ എന്നും കഴുകിത്തുടച്ച് പൊന്നുപോലെയാണ് ചെരുപ്പിനെ സംരക്ഷിച്ചിരുന്നത്. എണ്ണൂറുരൂപയാണ് ഒറിജിനല്‍ വിലയെങ്കിലും ഭാര്യയുടെ സമ്മാനമായതിനാല്‍ അമൂല്യമാണ് രാജേഷിന്റെ പക്ഷം.

പരാതി സ്വീകരിച്ച പോലീസ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി രാജേഷുമായി ലാബിലെത്തിയെങ്കിലും സിസിടിവി കേടായതിനാല്‍ അത് വിജയിച്ചില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ചോദ്യംചെയ്‌തെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ ലാബ് അധികൃതര്‍ ഉടപെട്ടു. കേസ് അവസാനിപ്പിക്കാമെങ്കില്‍ ചെരുപ്പിന്റെ വിലയായ എണ്ണൂറ് രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. പോലീസ് നിര്‍ബന്ധിച്ചതോടെ പണം വാങ്ങി കേസ് അവസാനിപ്പിക്കാന്‍ രാജേഷ് സമ്മതിച്ചു.

Exit mobile version