ലോഡ്ജില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് കാട് കയറി, ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരന്‍ പിടിയില്‍

ചെന്നൈ; ലോഡ്ജില്‍ മുറി ലഭിക്കാത്തിനെ തുടര്‍ന്ന് കാട് കയറി ഗുഹയില്‍ താമസമാക്കിയ ചൈനീസ് വംശജന്‍ പിടിയില്‍. 35 കാരനായ യാങ് രുയിയാണ് പിടിയിലായത്. തമിഴനാട് തിരുവണ്ണാമലയിലെ ഗുഹയില്‍ പത്ത് ദിവസത്തോളമായി താമസിച്ചുവരികയായിരുന്ന യാങ് രുയിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

ജനുവരി 20 ന് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി തിരുവണ്ണാമലൈയില്‍ എത്തിയതായിരുന്നു യാങ് രുയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമീപജില്ലകളിലെ ക്ഷേത്രങ്ങളിലെല്ലാം ദര്‍ശനം നടത്തി മാര്‍ച്ച് 25 നാണ് യാങ് രുയി തിരുവണ്ണാമലൈയില്‍ തിരികെ എത്തിയത്. എന്നാല്‍ അപ്പോഴേക്കും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു.

ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ മുറി നല്‍കാന്‍ ഉടമകള്‍ ആരും തന്നെ തയ്യാറായില്ല. താമസിക്കാന്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ യാങ് രുയി കാട് കയറുകയായിരുന്നു. തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ പത്തോളം ദിവസം താമസിച്ച ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

യുവാവിനെ വനപാലകര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് കൈമാറി. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കിയാല്‍ മതി എന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന.

Exit mobile version