മദ്യം കിട്ടാതായതോടെ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ചു; മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: ലോക്ക്ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെ തമിഴ്‌നാട്ടില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നുള്ള മരണങ്ങള്‍ കൂടുന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ മദ്യം കിട്ടാതായതോടെ ലഹരിക്കായി പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ മരിച്ചു. ചെങ്കല്‍പേട്ട് സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്.

സ്ഥിരം മദ്യം കഴിച്ചിരുന്ന ഇവര്‍ മദ്യം ലഭിക്കാതെ വന്നതോടെ ലഹരിക്കുവേണ്ടി പെയിന്റും വാര്‍ണിഷും കഴിക്കുകയായിരുന്നു. പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. ചെങ്കല്‍പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂവരും ഒരുമിച്ചാണ് പെയിന്റും വാര്‍ണിഷും കഴിച്ചത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മദ്യശാലകള്‍ക്കും പൂട്ടുവീണിരുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version