നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്നുള്ള മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നു; രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തില്‍ റെയില്‍വേ

ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 50 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മതസമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഇതിന്റെ ഭാഗമായി നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാര്‍ച്ച് 14-നും 19നുമിടയില്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.

ഈ മൂന്ന് ട്രെയിനുകളിലേയും എല്ലാ യാത്രക്കാരുടേയും വിവരങ്ങള്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലേക്കുള്ള തുരന്തോ എക്‌സ്പ്രസ്, ചെന്നൈയിലേക്കുള്ള ഗ്രാന്ഡ് ട്രങ്ക് എക്‌സ്പ്രസ്, ചെന്നൈയിലേക്ക് തന്നെയുള്ള തമിഴ്‌നാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്ത രണ്ടു പേര്‍ മാര്ച്ച് 18-ന് തുരന്തോ എക്‌സ്പ്രസില്‍ എസ്-8 കോച്ചില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ എസ്-3 കോച്ചില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്തു. തമിഴ്‌നാട് എക്‌സ്പ്രസിലും രണ്ടു പേര്‍ യാത്ര ചെയ്തിട്ടുണ്ട്.

Exit mobile version