ബംഗളുരൂവില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച സംഭവം; യുവതിയുടെ വീട് അടിച്ചു തകര്‍ത്തു ; അമൂല്യക്കെതിരെ രാജ്യദ്രോഹക്കുറ്റം, സംഘാടകര്‍ക്ക് നോട്ടീസ്

ബംഗളൂരു: ബംഗളുരൂവില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിയുടെ വീട് അക്രമികള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അമൂല്യ ലിയോണ എന്ന യുവതിയുടെ വീടുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തത്. വീടിന്റെ ജനല്‍ ചില്ലുകളെല്ലാം പൊട്ടിത്തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എഐഎംഐഎം നേതാവ് ആസദുദ്ദീന് ഒവൈസി പങ്കെടുത്ത പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിക്കിടെയാണ്
യുവതി പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത അമൂല്യ ലിയോണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകര്‍ക്കും പോലീസ് നോട്ടീസ് അയച്ചു. ഇവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പൗരത്വ ഭേദഗതിക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ നടന്ന പരിപാടിക്കിടെയായിരുന്നു പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഒവൈസി വേദിയില്‍ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടര്‍ യുവതിയെ ക്ഷണിച്ചു. വേദിയിലെത്തിയ ഇവര്‍ മൈക്ക് കൈയ്യില്‍ എടുത്ത ശേഷം പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാന്‍ ഇവര്‍ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

അവര്‍ പല തവണ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങി. പിന്നാലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പെണ്‍കുട്ടികളുടെ വാക്കുകളുമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി വ്യക്തമാക്കി.

Exit mobile version