ഭര്‍ത്താവിന്റെ മൂന്നാം വിവാഹം; ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ആദ്യ ഭാര്യ സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം

കറാച്ചി: ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി മൂന്നാംവിവാഹത്തിന് ഭര്‍ത്താവിന് ആദ്യഭാര്യ സമ്മാനിച്ചത് ക്രൂരമര്‍ദ്ദനം. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു.

നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരുവരോടും പ്രശ്‌നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ആസിഫ് മദീഹയെ ചതിക്കുകയായിരുന്നെന്ന് മദീഹയുടെ ബന്ധുക്കള്‍ പറഞ്ഞു. 2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാല്‍ ആസിഫ് അതിനുശേഷം ജിന്ന സര്‍വ്വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്. അതേസമയം, മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്പോള്‍ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.

Exit mobile version