സര്‍ക്കാരിന്റെ വിഭജന നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകളും വിദ്യാര്‍ത്ഥികളും പുറത്തിറങ്ങി ശബ്ദമുയര്‍ത്തുന്നത് ആവേശകരം; അരുന്ധതി റോയി

കൊല്‍ക്കത്ത: ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിതുകളെയും മുസ്‌ലിംകളെയും സ്ത്രീകളെയുമാണ് പൗരത്വ ഭേദഗതി നിയമം വലിയ തോതില്‍ ബാധിക്കുകയെന്ന് എഴുത്തുകാരി അരുന്ധതി റോയി.ഏഴാമത് കൊല്‍ക്കത്ത ജനകീയ ചലച്ചിത്രോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഇന്നത്തെ ഇന്ത്യയിലെയും അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മനിയിലെയും അവസ്ഥ സമാനമാണെന്നും അരുന്ധതി റോയി പറഞ്ഞു.

ഇസ്‌ലാം വിരോധം സര്‍വസാധാരണമാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ യഥാര്‍ഥ ഉദ്ദേശങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അരുന്ധതി റോയി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ വിഭജന നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകള്‍ ഒന്നടങ്കം പുറത്തിറങ്ങി ശബ്ദമുയര്‍ത്തുന്നത് ആവേശകരമാണെന്ന് ഷഹീന്‍ ബാഗിലെ സമരം ചൂണ്ടിക്കാട്ടി അരുന്ധതി പറഞ്ഞു. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതിലും നിയമത്തിനെതിരെ ശബ്ദം കേട്ടുതുടങ്ങിയതിലും സന്തോഷമുണ്ടെന്നും അരുന്ധതി റോയി വ്യക്തമാക്കി.

Exit mobile version