പ്രതിഷേധിക്കുന്നവരെ വെടിവെച്ച് തന്നെ കൊല്ലും, ദേശവിരുദ്ധരെ ലാത്തികൊണ്ട് അടിക്കും; ആവര്‍ത്തിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: പ്രതിഷേധിക്കുന്നവരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും വെടിവെച്ച് കൊല്ലുമെന്ന് വീണ്ടും ഭീഷണിയുയര്‍ത്തി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ്. ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനിടയില്‍ പൊതുമുതല്‍ നശിപ്പിച്ചവരെ നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന ദിലിപ് ഘോഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും നേരെത്തെ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് പ്രതിഷേധിക്കുന്നവരെ വെടിവച്ച് കൊല്ലുമെന്ന് ദിലീപ് ആവര്‍ത്തിച്ചത്. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ദേശവിരുദ്ധരെയും പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലില്‍ ഇടുകയും ചെയ്യും – എന്നാണ് ദിലീപ് പറഞ്ഞത്. നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന പരാമര്‍ശം നന്നായി ആലോചിച്ചാണ് പറഞ്ഞതെന്നും താന്‍ എന്താണോ പറഞ്ഞത് അത് ചിന്തിച്ചതിനു ശേഷം മാത്രമാണ് പറയുന്നതെന്നും ദിലീപ് പറഞ്ഞു.

തങ്ങളുടെ ഭരണകാലത്ത് ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും പോലീസ് വെടിവെപ്പില്‍ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നക്‌സല്‍ കാലഘട്ടത്തില്‍ സിദ്ധാര്‍ഥ് ശങ്കര്‍ നിരവധി ചെറുപ്പക്കാരെ പിറകില്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് വേണ്ടി ആര്‍പ്പുവിളിച്ചവരാണോ ഇന്ന് അഹിംസയെ കുറിച്ച് സംസാരിക്കുന്നതെന്നും ദിലീപ് കുറ്റപ്പെടുത്തി.
അതേസമയം നിരവധി പേരാണ് ദിലീപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ദിലീപിന്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും എത്രയും വേഗം പ്രസ്താവന പിന്‍വലിക്കാന്‍ ദിലിപ് ഘോഷ് തയ്യാറാകണമെന്നും ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ദിലിപിന്റെ പരാമര്‍ശം.

Exit mobile version