സിഎഎ വിരുദ്ധ സമരക്കാരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് യോഗി സർക്കാർ

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങൾ നടത്തിയ 14 പേരെകുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. സമരത്തിന് പിന്നാലെ ഒളിവിൽ പോയ 14 പേരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലഖ്‌നൗവിലെ പഴയ നഗര പ്രദേശം ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗത്തും പ്രതികളുടെ ചിത്രങ്ങൾ ഭരണകൂടം പതിച്ചിട്ടുണ്ട്.

ഇവരെ നേരത്തെ സംസ്ഥാന സർക്കാർ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൽ എട്ട് പ്രതിഷേധക്കാരെ ഗുണ്ട നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയും അവരുടെ വീടുകൾക്ക് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ലഖ്‌നൗവിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഈ പതിനാല് പേരും തീവെയ്പ്പ്, പൊതുമുതൽ നശിപ്പിക്കൽ എന്നിവയടക്കം നടത്തിയെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളിൽ ഷിയ പുരോഹിതനായ മൗലാന സെയ്ഫ് അബ്ബാസും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ലഖ്‌നൗവിൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിനും പൊതുമുതൽ നശിപ്പിച്ചതിനും സാമൂഹിക പ്രവർത്തകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 40 ലധികം പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version