മരണ വീട് പോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം; വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി

മകന്‍ മരിച്ച വേദനയില്‍ കഴിയുന്ന മാതാപിതാക്കളുടെ വീട്ടിലേക്ക് പോലീസ് അതിക്രമിച്ച് കയറുകയായിരുന്നു

ലഖ്‌നൗ: മരണവീടുപോലും വെറുതെ വിടാതെ യുപി പോലീസിന്റെ അഴിഞ്ഞാട്ടം. മകന്‍ മരണമടഞ്ഞതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്ന സദര്‍ ഖുറൈശിയുടെ വീട്ടിലെത്തിയ പോലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് സ്ത്രീകളെയടക്കം വളഞ്ഞിട്ട് തല്ലി. സദറിനെ മര്‍ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി. വിശാലമായ സ്റ്റേറ്റ് ഗൂഡാലോചനയുടെ ഭാഗമായിരുന്നു ഈ അതിക്രമങ്ങളെന്ന് വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സദറിന്റെ മകന്‍ നൂര്‍ മുഹമ്മദ് മരണമടഞ്ഞത്. മകന്‍ മരിച്ച വേദനയില്‍ കഴിയുന്ന മാതാപിതാക്കളുടെ വീട്ടിലേക്ക് പോലീസ് അതിക്രമിച്ച് കയറുകയായിരുന്നു. ധനാഢ്യരുടെ വീടുകള്‍ തെരഞ്ഞു പിടിച്ച് അടിച്ചു തകര്‍ക്കുന്നതിനിടയിലാണ് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന സദറിന്റെ വീട്ടിലേക്ക് പോലിസ് എത്തുന്നത്.

വാതില്‍ ഒറ്റച്ചവിട്ടിന് പൊളിച്ച് വീടിന്റെ ഉള്ളിലേക്ക് കടന്ന പോലിസ് ദുഖാചരണത്തിനായി ഒത്തു കൂടിയ അടുത്ത ബന്ധുക്കളായ ചില സ്ത്രീകളെയും സദറും ഭാര്യയെയും ഒരു ദയയും കാണിക്കാതെ വളഞ്ഞിട്ട് തല്ലി. സദറിനെ മര്‍ദിച്ച ശേഷം നിലത്തിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി. പുരുഷ പോലിസുകാരായിരുന്നു ആക്രമിച്ചതെന്നും സംസ്‌കാരമുളള ഒരാളും ഉപയോഗിക്കാത്ത ഭാഷയായിരുന്നു അവരുടേതെന്നും ബന്ധു പറയുന്നു.

Exit mobile version