ഡല്‍ഹി യുപി ഭവന് മുന്നിലെ പ്രതിഷേധം: മുഹമ്മദ് റിയാസ് അടക്കം നൂറോളം പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി യുപി ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വ ഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. .
കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷ ഏര്‍പ്പാടാക്കുകയും വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ജാമിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടത്തിയത്. പോലീസിന്റെ കനത്ത സുരക്ഷയ്ക്കിടയിലും പെണ്‍കുട്ടികളടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനെത്തി. പോലീസ് കടുത്ത പ്രതികാര നടപടികളാണ് പ്രതിഷേധക്കാര്‍ക്കെതിരെ നടത്തി വരുന്നതെന്നും മനുഷ്യാവാകശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും ആരോപണമുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ഡല്‍ഹി ജുമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്.

Exit mobile version