ആർക്കും പൗരത്വം നൽകരുത് എന്നല്ല പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്; മുസ്ലിങ്ങളെ ഒഴിവാക്കിയതിനെയാണ് ചോദ്യം ചെയ്യുന്നത്; മോഡിയുടെ ആരോപണത്തിന് മറുപടിയുമായി യെച്ചൂരി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നടത്തുന്ന പ്രക്ഷോഭം ആർക്കും പൗരത്വം നൽകരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പീഡനം നേരിട്ട് അഭയാർത്ഥികളായി ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം നൽകിയിട്ടുണ്ട്. അതിന് ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ബിജെപി റാലിയിൽ മോഡിയുടെ പ്രസംഗത്തിന് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത് മറുപടി പറയുകയായിരുന്നു യെച്ചൂരി.

ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മൾ ആവശ്യപ്പെടുന്നത്. അതിൽ നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിർക്കുന്നത്. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ യെച്ചൂരി, മോഡിയുടെയും അമിത് ഷായുടെയും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

Exit mobile version