ഹൈദരാബാദ് കൂട്ടബലാത്സംഗം; പ്രതികളെ വെടിവച്ചുകൊന്ന സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന

ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.

ഹൈദരാബാദില്‍ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലായിരുന്നു പ്രതികളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version