ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് മണ്ഡലങ്ങളും പിടിച്ച് ത്രിണമൂല്‍; കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനും തിരിച്ചടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളും ത്രിണമൂല്‍ മുന്നേറ്റം. കാളിഗഞ്ച് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ 2304 വോട്ടുകള്‍ക്ക് വിജയിച്ചു. ബാക്കി രണ്ട് സീറ്റുകളില്‍ ത്രിണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്.

ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകളാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂലിന്റെ സിറ്റിങ് സീറ്റ്. ഖരഗ്പുര്‍ ബിജെപിയുടേയും കലിയഗഞ്ച്, കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. കളിയഗഞ്ചിലും ഖരഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ത്ഥി ജയിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് കാളിയഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ നേതാവ് മെഹുവ മൊയ്ത്രയെ ലോക്‌സഭാ അംഗമായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കരിംപുറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഖരഗ്പൂര്‍ സദര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലിപ് കുമാര്‍ ഘോഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Exit mobile version