കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം: ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യ രൂപീകരണം തീരുമാനമായില്ല, നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണാനുള്ള നീക്കം ഉപേക്ഷിച്ചു.
വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം. മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്.

സേനയുമായി സഹകരിക്കണോ എന്ന കാര്യത്തില്‍ എന്‍സിപിയുമായി ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറയുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാര്‍ട്ടിയുടേയും സംസ്ഥാനനേതാക്കള്‍ ഒരുമിച്ചിരുന്ന് തയ്യാറാക്കി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളെപോലെ ഗവര്‍ണറെ കാണാനും തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ
പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍.

Exit mobile version