കൊതുകു ശല്യം നിയന്ത്രിച്ചില്ല; യുവാവിനെ ഭാര്യയും മകളും ചേര്‍ന്ന് ഉലക്ക കൊണ്ട് അടിച്ചു

അഹമ്മദാബാദ്: കൊതുകു ശല്യം നിയന്ത്രിക്കാത്തതിന് യുവാവിന് ഉലക്ക കൊണ്ട് ക്രൂരമര്‍ദ്ദനം. ഭാര്യയും മകളും ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സഞ്ജയ്പാര്ക്ക് സ്വദേശി ഭുപേന്ദ്ര ലിയോവ എന്നയാള്‍ക്കാണ് പരിക്കേറ്റത്. കൊതുകു ശല്യം കൂടിയതിന്റെ പേരില്‍ ഇയാളെ ഭാര്യ സംഗീത, മകള്‍ ചിടല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

കച്ചവടക്കാരനായിരുന്ന ഭൂപേന്ദ്ര കച്ചവടം കുറഞ്ഞതോടെ സാമ്പത്തികമായി പ്രതിസന്ധിയിലായി. വീട്ടിലെ കറന്റ് ബില്ല് അടക്കാന്‍ പോലും സാധിച്ചില്ല. ഇതോടെ അധികൃതര്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെ ഫാനില്ലാത്തതിനാല്‍ അമിതമായി കൊതുകിന്റെ ശല്യം നേരിടുന്നതായി സംഗീത ഭുപേന്ദ്രയോട് പറഞ്ഞു.

എന്നാല്‍ ഭൂപേന്ദ്ര ഇത് കാര്യമാക്കി എടുത്തില്ല. ഇതില്‍ ക്ഷുഭിതയായ ഭാര്യ അടുക്കളയില്‍ നിന്നും ഉലക്ക എടുത്ത് കൊണ്ടുവന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ മകളും അലക്ക് വടി കൊണ്ട് ഭൂപേന്ദ്രയെ മര്‍ദ്ദിച്ചു. ഭൂപേന്ദ്രയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഭുപേന്ദ്രയുടെ ഭാര്യ സംഗീത, മകള്‍ ചിടല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Exit mobile version