ടിപ്പുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കും; തീരുമാനത്തിലുറച്ച് കര്‍ണാട സര്‍ക്കാര്‍

ബംഗളൂരു: ടിപ്പുവിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുറച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി പുതിയ പാനല്‍ രൂപീകരിക്കുമെന്ന് കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ്‌കുമാര്‍ അറിയിച്ചു.

ടിപ്പു ഹൈന്ദവ വിരുദ്ധനാണെന്നും അദ്ദേഹത്തെ കുറിച്ച് പഠപ്പിക്കുന്നത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ആരോപിച്ച് ബിജെപി മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ജന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ നടപടി.

അപ്പാച്ചു രഞ്ജന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പാഠപുസ്തക സമിതിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി സുരേഷ്‌കുമാര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ പാനലിനെ നിയമിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടാനാണ് പുതിയ തീരുമാനം. ആദ്യ യോഗം വ്യാഴാഴ്ച്ച ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ വിദഗ്ധരും ചരിത്രകാരന്‍മാരും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതയാണ് ടിപ്പുവിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും നീക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Exit mobile version