‘ഞാന്‍ മരിച്ചാല്‍ അവന്‍ തനിച്ചാകും’ ; മാനസിക വെല്ലുവിളി നേരിടുന്ന മകനെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി പിതാവ്

മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് 82 കാരനായ പിതാവ് മകനെ കൊലപ്പെടുത്തിയത്. തമിഴ്‌നാട് ആല്‍വാര്‍പേട്ടിലാണ് ദാരുണ സംഭവം നടന്നത്.

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി. അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് 82 കാരനായ പിതാവ് മകനെ കൊലപ്പെടുത്തിയത്. തമിഴ്‌നാട് ആല്‍വാര്‍പേട്ടിലാണ് ദാരുണ സംഭവം നടന്നത്.

മകനെ കൊന്നതിന് ശേഷം മകന്റെ മൃതദേഹത്തിന് സമീപം നാല് ദിവസം ഈ പിതാവ് ആഹരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടന്നു. ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളിയാഴ്ച പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന പിതാവിനെയാണ് പോലീസ് കണ്ടത്.

82കാരനായ വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വര്‍ഷം മുമ്പ് മരിച്ചു. തുടര്‍ന്ന് ഒറ്റക്കാണ് ഇത്രയും നാള്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനെ വളര്‍ത്തിയത്. തന്റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയമാണ് വിശ്വനാഥന്‍ മകനെ കൊല്ലാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.

വിശ്വനാഥന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. വിശ്വനാഥനും ഇതില്‍ ഒരു പങ്ക് കഴിച്ചിരുന്നു. മകന്‍ മരിച്ചതോടെ വിശ്വനാഥന്‍ അബോധാവസ്ഥയിലായി. പക്ഷേ മരണം സംഭവിച്ചില്ല. മകന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതേ കട്ടിലില്‍ തന്നെയായിരുന്നു വിശ്വനാഥനും ഉണ്ടായിരുന്നത്.

അച്ഛനും മകനും അധികം പുറത്തിറങ്ങാറില്ലാത്തതിനാല്‍ അയല്‍വാസികള്‍ക്ക് അസ്വാഭാവികമായി സംശയം തോന്നിയില്ല. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക് എന്തോ പന്തികേടുതോന്നി വിളിച്ചുനോക്കിയെങ്കിലും ആരും മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്.

Exit mobile version