മാനന്തവാടിയില്‍ നിന്നും പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു, അന്വേഷിക്കാന്‍ പ്രത്യേക സംഘം

കര്‍ണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്.

ബെംഗളൂരു: വയനാട്ടിലെ മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. കര്‍ണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്.

അതേസമയം, തണ്ണീര്‍ കൊമ്പന്‍ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു.

ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോര്ടട്ടം നടത്തും.

20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ALSO READ പത്തനംതിട്ടയില്‍ 15 ഓളം വീടുകളിലെ കിണറ്റില്‍ ആസിഡും ഓയിലും ഒഴിച്ചു, യുവാവ് അറസ്റ്റില്‍

മാനന്തവാടിയില്‍ ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ തണ്ണീര്‍ കൊമ്പന്‍ എന്ന ആനയെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടകയില്‍ എത്തിച്ചിരുന്നത്.

Exit mobile version