തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ചെന്നൈയില്‍ അടിയന്തരമായി തിരിച്ചിറക്കി

തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ചെന്നൈ: തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എന്നാല്‍ വിമാനത്തിലെ സ്‌മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പിന്നീട് പരിശോധയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഒരു മണിക്കാണ് ഇന്‍ഡിഗോ വിമാനം ചെന്നൈയില്‍ നിന്ന് കുവൈറ്റിലേക്ക് പുറപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ സ്‌മോക് മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര സന്ദേശം നല്‍കി വിമാനം ചെന്നൈയില്‍ തിരിച്ചിറക്കുകയായിരുന്നു. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കാര്‍ഗോയില്‍ യാത്രക്കാരുടെ ബാഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുകയോ തീപിടുത്തത്തിന്റെ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. വിശദ പരിശോധനയില്‍ വിമാനത്തിലെ രണ്ട് സ്‌മോക് സെന്‍സറുകള്‍ തകരാറിലാണെന്ന് കണ്ടെത്തി. ഡല്ഡഹിയില്‍ നിന്ന് സ്‌പെയര്‍ പാര്‍ട്‌സ് എത്തിച്ച് പിന്നീട് തകരാര്‍ പരിഹരിച്ചു. യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങളൊരുക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.

Exit mobile version