ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ.

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ. അംഗീകൃത ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാനാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) എന്ന പുതിയ സംവിധാനം ഒരുക്കുന്നത്.

ടിക്കറ്റെടുകുന്ന സമയത്ത് യാത്രക്കാരന്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ഇനി മുതല്‍ ഒറ്റത്തവണ പാസ്വേഡ് എത്തും. ടിക്കറ്റ് റദ്ദാക്കുകയോ വെയ്റ്റിംഗ് ലിസ്റ്റില്‍ തന്നെ തുടരുകയോ ചെയ്താലാണ് ഒടിപി ലഭിക്കുക. ഇത് ഏജന്റിന് നല്‍കിയാല്‍ റീഫണ്ട് തുക ലഭിക്കും.

നിലവില്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് വരെ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം ഐആര്‍സിടിസി നല്‍കുന്നുണ്ട്. അതത് ട്രെയിന്‍ ക്ലാസുകള്‍ അനുസരിച്ച് റദ്ദാക്കല്‍ ചാര്‍ജ് നല്‍കി ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ഇ-ടിക്കറ്റുകള്‍ റദ്ദാക്കാം.

സ്ഥിരീകരിച്ച ടിക്കറ്റ് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയും ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂര്‍ മുമ്പ് റദ്ദാക്കുകയും ചെയ്താല്‍ ഓരോ ക്ലാസ്സിനും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിധേയമായി 25 ശതമാനം നിരക്ക് ഐആര്‍സിടിസി ഈടാക്കും. സ്ഥിരീകരിച്ച ടിക്കറ്റ് 12 മണിക്കൂറില്‍ താഴെയും ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പും റദ്ദാക്കിയാല്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് 50 ശതമാനമായി വര്‍ദ്ധിക്കും.

ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം എസി ഫസ്റ്റ് ക്ലാസ് / എക്‌സിക്യൂട്ടീവ് ക്ലാസിന് 240 രൂപയാണ് നിരക്ക്, എസി 2 ടയര്‍ / ഫസ്റ്റ് ക്ലാസിന് 200 രൂപ, എസി 3 ടയര്‍ / എസി ചെയര്‍ കാര്‍ / എസി 3 ഇക്കോണമിക്ക് ഇവയ്ക്ക് 180 രൂപ, സ്ലീപ്പറിന് 120 രൂപ എന്നിങ്ങനെയാണ് നിരക്ക്. എന്നാല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കിയതിനുശേഷം ഇ-ടിക്കറ്റുകള്‍ റദ്ദാക്കാന്‍ അനുവദിക്കില്ല.

സ്ഥിരീകരിച്ച തത്കാല്‍ ടിക്കറ്റുകള്‍ക്കും പണം തിരികെ ലഭിക്കില്ല. മാത്രമല്ല, ടിക്കറ്റ് റദ്ദാക്കാതിരിക്കുകയോ അല്ലെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് വരെ ടിഡിആര്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാതിരിക്കുകയോ ചെയ്താലും ഇ-ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കില്ല.

Exit mobile version