വീട്ടില്‍ നിന്നും വന്നുപോകുന്ന വിദ്യാര്‍ത്ഥി കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സര്‍വ്വകലാശാല; പ്രതിഷേധം

സെപ്തംബര്‍ മൂന്നിനായിരുന്നു സംഭവം

ലഖ്‌നൗ: സര്‍വ്വകലാശാല കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വീട്ടില്‍ നിന്നും വന്നുപോകുന്ന വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ ചുമത്തി. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥി ആയുഷ് സിങ്ങിനാണ് ലഖ്‌നൗ സര്‍വ്വകലാശാല പിഴ ചുമത്തിയത്. സെപ്തംബര്‍ മൂന്നിനായിരുന്നു സംഭവം.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സര്‍വ്വകലാശാല കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ വീട്ടില്‍ നിന്നുംവന്നുപോകുന്ന ആയുഷ് കാന്റീനില്‍ നിന്നുംഅനധികൃതമായി ഭക്ഷണം കഴിച്ചു. കാന്റീനിലുണ്ടായിരുന്നവരില്‍ ഒരാള്‍ വിവരം കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാര്‍ സിങിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ വിനോദ് കുമാര്‍ ആയുഷിനെ കൈയ്യോടെ പിടികൂടി. വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്നും തെറ്റ് ചെയ്തതില്‍ മാപ്പ് പറയാമെന്നും വിദ്യാര്‍ത്ഥി പറഞ്ഞെങ്കിലും അധ്യാപകന്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഒരാഴ്ചയ്ക്കകം 20,000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ആയുഷ് സിങ് കാന്റീനില്‍ നിന്നും പതിവായി അനധികൃതമായി ഭക്ഷണം കഴിക്കാറുണ്ടെന്ന് ആരോപിച്ച അധ്യാപകന്‍ നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ വിശദീകരണം നല്‍കണമെന്നും വിദ്യാര്‍ഥിയോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version